

ഗോപന്മാർ ഇന്ദ്രനുവേണ്ടി തിരക്കിട്ടു ഒരു യാഗത്തിനൊരുങ്ങുന്നതു കണ്ടപ്പോൾ ഗോപന്മാരുടെ രാജാവായ നന്ദനോട് ശ്രീകൃഷ്ണൻ അതിനെക്കുറിച്ചു ചോദിച്ചു. ഇന്ദ്രൻ നൽകുന്ന മഴകാരണമാണ് എല്ലാ ജീവജാലങ്ങൾക്കും ജീവിതം നിലനിർത്തിക്കൊണ്ടുപോകാൻ കഴിയുന്നതെന്നും അതിനാൽ ഇന്ദ്രനെ തൃപ്തിപ്പെടുത്തുവാൻ യാഗം നടത്തേണ്ടതുണ്ടെന്നും നന്ദൻ വിശദീകരിച്ചു. അപ്പോൾ കൃഷ്ണൻ ഇങ്ങനെ പ്രതിവചിച്ചു. “ജീവജാലങ്ങൾ വിവിധ ശരീരങ്ങൾ സ്വീകരിക്കുകയും ആ ശരീരങ്ങളിലിരുന്നുകൊണ്ട് വിവിധ സുഖദുഃഖങ്ങൾ അനുഭവിക്കുകയും ചെയ്യുന്നത് അവരുടെ കർമ്മഫലം മൂലമാണ്. കർമ്മമാണ് നമ്മുടെ ശത്രുവും മിത്രവും ഗുരുവും പ്രഭുവും, എല്ലാവരും കർമ്മഫലത്താൽ ബന്ധിതരാണ്. ഇന്ദ്രന് ആരുടെയും സുഖ ദുഃഖങ്ങളിൽ യാതൊന്നും ചെയ്യാൻ കഴിവില്ല. ഭൗതികപ്രകൃതിയുടെ സത്വ രജസ്തമോഗുണങ്ങളാണ് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടപ്പിലാക്കുന്നത്. മേഘങ്ങൾ രജോഗുണത്താൽ പ്രേരിതരായി മഴ പെയ്യിക്കുന്നു. ഗോപന്മാർ ഗോസംരക്ഷണത്താൽ അഭിവൃദ്ധി നേടുന്നു. മാത്രമല്ല, ഗോപന്മാരുടെ യഥാർത്ഥ വസതി കാടുകളും കുന്നുകളുമാണ്. അതിനാൽ നിങ്ങൾ പശുക്കൾക്കും ബ്രാഹ്മണർക്കും ഗോവർദ്ധനപർവതത്തിനുമാണ് യഥാർത്ഥത്തിൽ പൂജ നൽകേണ്ടത്.
ഇങ്ങനെ പറഞ്ഞിട്ട് കൃഷ്ണൻ ഇന്ദ്രയാഗത്തിനുവേണ്ടി സമാഹരിച്ചു വെച്ചിരുന്ന സാമഗ്രികൾ ഉപയോഗിച്ച് ഗോവർദ്ധനത്തെ പൂജിക്കാൻ ഗോപന്മാരോട് ഏർപ്പാടു ചെയ്തു. എന്നിട്ട് കൃഷ്ണൻ ഭീമാകാരവും അത്യപൂർവ്വവുമായ ഒരു അതീന്ദ്രിയരൂപം സ്വീകരിച്ച് ഗോവർദ്ധനത്തിന് അർപ്പിച്ച എല്ലാ ഭക്ഷ്യവസ്തുക്കളും മറ്റു നിവേദ്യങ്ങളും വിഴുങ്ങി. ഇങ്ങനെ ചെയ്യവേ അദ്ദേഹം ഗോപസമൂഹത്തോട് അവർ ഇത്രയും കാലം ഇന്ദ്രനെ പൂജിച്ചിട്ടും ഇതുവരെ അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അതേ സമയം ഗോവർദ്ധനഗിരി അവരുടെ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ട് അവർ നൽകിയ എല്ലാ നിവേദ്യങ്ങളും ഭക്ഷിച്ചുവെന്നും പ്രഖ്യാപിച്ചു. അതിനാൽ അവർ ഇപ്പോൾ ഗോവർദ്ധനപർവ്വതത്തെ പ്രണമിക്കേണ്ടതാണ്. എന്നിട്ട് തന്റെ പുതിയരൂപത്തെ ഗോപന്മാർക്കൊപ്പം ചേർന്ന് പ്രണമിച്ചു.

ഗോവർദ്ധനോദ്ധാരണം
തനിക്കുള്ള യാഗം വ്രജവാസികൾ മുടക്കിയപ്പോൾ ഇന്ദ്രൻ കോപാവിഷ്ടനാകുന്നതും, വിനാശകാരിയായ അതിവൃഷ്ടികൊണ്ട് അവരെ ശിക്ഷിക്കാൻ ശ്രമിക്കുന്നതും, കൃഷ്ണൻ ഗോവർദ്ധനപർവ്വതമുയർത്തി കുടപോലെ ഏഴുനാൾ പിടിച്ചുനിന്ന് മഴയിൽ നിന്ന് ഗോകുലത്തെ രക്ഷിക്കുന്നതുമാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്.
തനിക്കുള്ള യാഗം തടസ്സപ്പെട്ടതിൽ കോപം മൂത്ത ഇന്ദ്രൻ താനാണ് പരമനിയന്താവെന്ന് തെറ്റിദ്ധരിച്ച് ഇപ്രകാരം പറഞ്ഞു, “ആത്മസാക്ഷാത്കാരത്തിനുള്ള മാർഗമായ ആത്മീയജ്ഞാനാന്വേഷണം വെടിഞ്ഞ് മനുഷ്യർ സംസാരസാഗരം മറികടക്കാൻ ഫലോദ്ദിഷ്ടയാഗങ്ങൾ സഹായിക്കുമെന്നു സങ്കല്പിക്കുന്നു. ഈ ഗോപന്മാരും അഹങ്കാരത്താൽ മത്തുപിടിച്ചവരായി അറിവില്ലാത്ത ഒരു സാധാരണ പയ്യനായ കൃഷ്ണനെ അഭയം പ്രാപിച്ച് എന്നെ ധിക്കരിച്ചിരിക്കുന്നു.
തന്റെ ധാരണയിൽ വൃന്ദാവനവാസികളുടെ അഹങ്കാരം എന്നുതോന്നുന്നതിനെ അകറ്റാനായി പ്രളയം സൃഷ്ടിച്ച് ലോകാവസാനം വരുത്തുന്നവരായ സാംവർത്തകമേഘങ്ങളെ ഇന്ദ്രൻ പറഞ്ഞയച്ചു. മഴയും കൊടുങ്കാറ്റുംകൊണ്ട് വ്രജവാസികളെ പീഡിപ്പിക്കുകയായിരുന്നു ഇന്ദ്രന്റെ ലക്ഷ്യം. ഇതുമൂലം വല്ലാതെ കഷ്ടത്തിലായ വ്രജവാസികൾ അഭയത്തിനായി കൃഷ്ണനെ സമീപിച്ചു. ഇന്ദ്രന്റെ പണിയാണിതെന്നു മനസ്സിലാക്കിയിട്ട്, ഇന്ദ്രന്റെ മിഥ്യാഹാരത്തെ തകർത്തു തരിപ്പണമാക്കാൻ തന്നെ കൃഷ്ണൻ തീരുമാനിച്ചു. ഒറ്റക്കയാൽ അദ്ദേഹം ഗോവർദ്ധനപർവതത്തെ എടുത്തുയർത്തി. എന്നിട്ട് ഗോപജനസമൂഹത്തെ മുഴുവൻ മലയ്ക്കടിയിലെ നനയാത്തിടത്തുവന്നഭയം തേടാൻ ക്ഷണിച്ചു. ഏഴു ദിവസം തുടരെ കൃഷ്ണൻ മലയുയർത്തിപ്പിടിച്ചുനിന്നു. ഒടുവിൽ ഇന്ദ്രന് കൃഷ്ണന്റെ യോഗശക്തി മനസ്സിലാകുകയും മേഘങ്ങളെ തിരിച്ചുവിളിക്കുകയും ചെയ്തു.

ഗോപജനങ്ങൾ മുഴുവൻ പർവ്വതത്തിനടിയിൽ നിന്നു പുറത്തുവന്നു കഴിഞ്ഞപ്പോൾ കൃഷ്ണൻ ഗോവർദ്ധനത്തെ അതിന്റെ യഥാസ്ഥാനത്തു തിരികെ വച്ചു. ഗോപന്മാർ മുഴുവൻ ആനന്ദനിർവൃതിയിലകപ്പെട്ടു. അവരുടെ കണ്ണുകളിൽ നിന്നു കണ്ണുനീരൊഴുകുകയും ശരീരത്തിലെ രോമങ്ങൾ എഴുന്നു നിൽക്കുകയും ചെയ്തു. അവർ കൃഷ്ണനെ ആലിംഗനം ചെകയും അവരവരുടെ സ്ഥാനമനുസരിച്ച് അനുഗ്രഹങ്ങൾ ചൊരിയുക ചെയ്തു. ദേവന്മാരാകട്ടെ പുഷ്പങ്ങൾ മഴയായി പൊഴിയ്ക്കുകയും ഭഗവാന്റെ മഹത്ത്വങ്ങൾ വാഴ്ത്തിപ്പാടുകയും ചെയ്തു.

